
മലകളുടെ മൗനം
'അറിയുമോ, ഞങ്ങളുടെ ഒരു തലമുറ മുമ്പ് അധികപേരും പല പഴങ്ങളും കണ്ടിരുന്നില്ല. ദൂരദേശത്തുനിന്ന് ഓറഞ്ച് കൊണ്ടുവന്നിരുന്ന ചിലരുണ്ട്. ഏത് ഭാഗം കഴിക്കണമെന്ന് അറിയാതെ തോട് തിന്ന് അല്ലികൾ കളഞ്ഞവരായിരുന്നു ഞങ്ങളുടെ ഉമ്മാമ്മമാരും ഉപ്പാപ്പമാരും. ഇപ്പോൾ കോർണിഷിലെ ബഹുനില കെട്ടിടങ്ങൾ പലതും അവരുടെ പേരക്കുട്ടികളുടേതാണ്. ലോകത്തെ മുന്തിയ തോട്ടങ്ങളിൽനിന്ന് പലതരം പഴങ്ങളും പച്ചക്കറികളും ഇപ്പോൾ ഇവിടേക്ക് ഒഴുകുന്നു. ആളുകളും അതെ. സമുദായങ്ങളുടെ വികാസ സങ്കോചങ്ങളെ കുറിച്ചുള്ള പാഠങ്ങൾ നമുക്കും ബാധകമാണല്ലോ? സമൃദ്ധി എല്ലായ്പ്പോഴും നിലനിൽക്കില്ലല്ലോ? ചുരുങ്ങിയ കാലംകൊണ്ട് തന്റെ നാട് നേടിയ അഭിവൃദ്ധിയിൽ സന്തോഷിക്കുന്ന ആയിശയുടെ വാക്കുകളിൽ വരുംകാലത്തെ കുറിച്ച് ഉത്കണ്ഠയുമുണ്ട്.' കേൾവികൾ, കാഴ്ചകൾ, അനുഭവങ്ങൾ... കണ്ണും കാതും മനസ്സും തുറന്നുവെച്ച് യാത്രികനായ ഒരെഴുത്തുകാരൻ വായനക്കാരുടെ ഉള്ളിലേക്ക് കോരിയൊഴിക്കുന്ന ചിന്തയും ശാന്തതയുമാണ് ഈ എഴുത്ത്. വായിച്ചു മടക്കിവെക്കുന്നതിനു പകരം അനശ്വര സ്മരണകളിലേക്ക് വായനക്കാരെ മടക്കിവിളിക്കുന്ന കുറിപ്പുകൾ.
